വാഴ്വേ മായം

Showing posts with label stagnant blood. Show all posts
Showing posts with label stagnant blood. Show all posts

പാപ്പിലോ കാഫ്ക



കൈത്തണ്ടയില്‍ മുഖം വെച്ച് കാറ്റിന്റെ
ഇരയനക്കം കേട്ടുകിടക്കുമ്പോള്‍
നേരമേറെയായെന്നു ആകുലതപ്പെട്ട്
തെരുവിലേക്ക് ഇറങ്ങിപോവുന്നൊരു കൂട്ടുകാരിയുണ്ട്

അവള്‍ നില്‍ക്കുമ്പോള്‍ ഞാനടിച്ചു വിട്ട
രോമപന്ത് പ്രേമത്തിലെക്കോ കാമത്തിലെക്കോ
ഇടപെടാതെ പേരില്ലാത്ത ഇടങ്ങളില്‍ കളിച്ചുമടുക്കുന്നു

അവളിറങ്ങുമ്പോള്‍ പുഴുങ്ങിയ മുട്ടയുടെ
ഗന്ധമുണ്ടായിരുന്ന മുറി
സിഗരറ്റ്മണത്തിലേക്ക് വഴിതെറ്റുന്നു

മറന്നുവെന്നവള്‍ കളവുപറഞ്ഞ
മരുന്നുചീട്ടുകളെ ജനാലയിലെ
കടലിലേക്കിട്ടു വെള്ളം കുടിച്ചു

മഞ്ഞ്കാലത്തില്‍ നിന്നടര്‍ത്തിയെടുക്കാനാവാത്ത
ഏകാന്തതയെ ഏലചായയിലാറ്റുമ്പോള്‍
സമയത്തെ പഴിചാരിയുള്ള
നിന്റെയിറങ്ങിപ്പോക്കൊര്‍ത്ത് ചിരിച്ചു

മുഴുവിക്കും മുന്നേ തീര്‍ന്നുപോവുന്ന
വെളുപ്പാന്‍കാലങ്ങളെ കണ്ണിറുക്കിയടച്ച്‌
പിടിച്ചുവെക്കാന്‍ നോക്കുന്നവരെപ്പോലെ
നിന്‍റെ ഹൃസ്വമൗനങ്ങളില്‍ നിരന്തരം
നൂഴ്ന്നിറങ്ങാന്‍ ശ്രമിച്ച്
പരാജയപ്പെടുന്ന കില്ലപ്പട്ടിയാകുമ്പോഴും
തിണര്‍ത്തകവിളുകള്‍ ഉയര്‍ന്നുതന്നെയിരുന്നു.

അപ്പോള്‍ മാത്രം ,
കടലിന്‍റെ കുഴിനഖമെന്നു നീ പറയാറുള്ള
എന്റെ അക്വേറിയത്തിലെ അഴുകിയ
ഗുഹാമുഖങ്ങളില്‍ ഉപ്പുരുമിപാഞ്ഞിരുന്ന
ചിതമ്പലുകളെ ഓര്‍മ്മയിലേക്കെടുത്ത് വെക്കാം,
കനമുള്ള പിടച്ചിലുകളറിഞ്ഞു
ദൂരേയ്ക്ക് നോക്കിയിരിക്കാം

മാര്‍ക്ക്ബോലന്റെ അന്ത്യം പോലുള്ള
നിന്‍റെ ചിരി ചാപ്പ്മാന്റെ ചെവിയ്ക്ക് താഴെ
ചെന്നുനില്‍ക്കുമ്പോള്‍ അത്രമേല്‍
ദുര്‍ബലനായൊരു ലെവിയാഥനായി
നിഴലെന്നെ കോര്‍ത്തിടുന്നു

ഉഭയകാലത്തെക്കാളും ഉന്മാദസാധ്യതയുള്ള
മറ്റൊന്നുമില്ലെന്നു നീ പറയുമ്പോഴെല്ലാം
പിന്‍കഴുത്തിലെ അപരിചിതഭാഷയില്‍
തിരക്കിട്ട് ഗവേഷണം നടത്തുന്ന
വിദ്യാര്‍ത്ഥിയായിരുന്നില്ലേ ഞാന്‍

അറിയാവാക്കുകളെ വശീകരിച്ചും
രഹസ്യങ്ങളിലേക്ക് ചൂണ്ടയിട്ടും
നിഗൂഢമായൊരു മന്ദഹാസത്തെ
നെയ്ത്തെടുത്ത് മച്ചിലെ
വിയര്‍പ്പ്പാടയിലെക്ക് വിരിച്ചിട്ട്
ഉറക്കത്തിലുമുണര്‍വിലുമെല്ലാം
രുചി നോക്കി അകാരണങ്ങളില്‍
ഒറ്റയാവുമായിരുന്ന പട്ടി

നിന്‍റെ വിടവ് കാറ്റെടുത്ത കാടായും ,
അസാന്നിദ്ധ്യം മുങ്ങിചത്ത മുയല്‍ക്കുഞ്ഞായും
അടിയൊഴുക്കിലായിരിക്കുമ്പോള്‍
അഴിഞ്ഞുപോയയെന്റെ നിലവിളി
കൂറ്റന്‍വന്യതയുടെ ഒറ്റപ്പൊത്തില്‍
മാത്രം എക്കോ പെടുന്നു.

നിന്‍റെ പേരുള്ള എന്റെ വിഷാദം
ഭ്രാന്തില്‍ ആത്മഹത്യയ്ക്കിറങ്ങി
ദാരൂണമായി പിന്‍വാങ്ങുമ്പോഴും
പുഴക്കരയിലെ എന്‍റെ കില്ലപ്പട്ടി ഒറ്റയ്ക്കുതന്ന.

(തെ/ചെ)രുവ്


ഇത് പരാജയപ്പെട്ടവരുടെ തെരുവാണ്
ഞാനിപ്പോള്‍ ഇട്ടുനിക്കുന്ന
കാലുകള്‍ പോലും പ്രണയത്തില്‍
തോറ്റ്പോയൊരു കവിയുടെതാണ്

അയാള്‍ ആര്‍ക്കോ വേണ്ടി മുറിച്ചുകളഞ്ഞതാണ്
സ്നേഹം കാണുന്നിടത്തേക്കെല്ലാം
ഇതെന്നെ വലിച്ചുകൊണ്ടുപോകുന്നു. 
കുടിച്ചിട്ടും കുടിച്ചിട്ടും മതിവരാത്തവനെ
പോലെ അവസാനതുള്ളി സ്നേഹത്തിനായും
എന്നെ കാത്തുനിര്‍ത്തുന്നു

കുടിച്ചത് വിഷമെന്നറിയുമ്പോഴും
ചിരിച്ചുകൊണ്ട് താങ്ങുന്നു.
അതേയിത് പരാജയപ്പെട്ടവരുടെ തെരുവാണ്
സ്നേഹത്താല്‍ നിറയൊഴിക്കപ്പെട്ടവരുടെ തെരുവാണ്

....

നാടുവിട്ട്‌ പോയ നല്ല കാലങ്ങളെയോര്‍ക്കാതെ
ആരും കയറി വരാനിടയില്ലാത്ത മനസ്സുമായി
ഒഴിഞ്ഞ ജനാലയ്ക്കലിരുന്ന്
കൊഴിഞ്ഞു പോയവരെയും , തളിര്‍ത്തുനില്‍ക്കുന്നവരെയും
ഗൗനിക്കാതെ കണ്ടുമുട്ടാത്തവരെ തോളത്തിരുത്തി
മുറിഞ്ഞ വിരലുകള്‍ കൊണ്ട് അക്കരയ്ക്ക് നീന്തിയിട്ടുണ്ടോ ?

നാലുചുറ്റിനും ജീവിതമിട്ട് തന്ന ഇരകളിലൊന്നില്‍
കൊത്തി ചെകിളയിലെ മുറിവിന്റെ കോരിത്തരിപ്പില്‍
പിടഞ്ഞു മുറുകി വേദനയുടെ ആഴങ്ങളിലേക്ക് സ്വയം
വലിഞ്ഞു താന്നിട്ടുണ്ടോ ?

മഷി പടര്‍പ്പില്‍ വേട്ടയവസാനിപ്പിച്ച് ആകുലതയതിന്റെ
പാട്ടിനു പോവുമ്പോള്‍ പിടച്ചിലിന്റെയിരട്ടി
സുരഭിലതയിലാനന്ദപ്പെട്ടിട്ടുണ്ടോ ?

അങ്ങനെയെങ്കില്‍ നിങ്ങളൊരു കവിതയല്ലതാവുന്നതെങ്ങനെയാണ് ?

കണ്ടുമുട്ടാത്ത ശബ്ദങ്ങള്‍



ആകാശത്തെ ഏകകോശമെന്നഴകുള്ള
മുറിയിലിരുന്ന് 'ദേജാവൂ' എന്ന് ടൈപ്പ് ചെയ്യവേ 
ആരോ കാത്തിരിപ്പുണ്ടെന്ന തോന്നലുടുപ്പിട്ട് വരുന്നു

പൊട്ടിയ ബട്ടന്‍സുകളില്‍ നിന്ന് ഉറുമ്പുകളെ കുടഞ്ഞു കളഞ്ഞയാള്‍
വാതില്‍ ചിമ്മിയടയ്ക്കുന്നു - ഇറങ്ങി പോരുന്നു.

യാത്ര.

അരുവിയ്ക്കു മീതെ ഒടിഞ്ഞ ചില്ലയില്‍ കാലിളയ്ക്കിയിരിക്കെ 
കേക്കാനൊരു സാധ്യതയുമില്ലാഞ്ഞിട്ടും
saudade എന്ന വാക്ക് മറ്റൊരാള്‍ കേള്‍ക്കുന്നു.


തണുപ്പ് മടക്കി നനവുകളെയെല്ലാം തൂത്തെടുത്ത് 
കൊക്കയില്‍ നിന്നയാളും കേറി പോരുന്നു.

യാത്ര.

ഉടുപ്പിലെ നനവ് ദൂരത്തെ
അടിച്ചമര്‍ത്തുന്ന വേഗതയുടെ കയ്യൊപ്പുകളാണ് ,
വാറ്റിയ കോടയ്ക്കൊപ്പം നിലാവിനെ 
തൊട്ടുനക്കി രാത്രിയുടെ അടങ്ങിയിരിപ്പ് .

ഉറക്കത്തിനു തൊട്ടുമുന്‍പ്
അന്തരീക്ഷത്തിലൊരു ദ്വീപു പോലെ
നിശബ്ദതയാലും , ശൂന്യതയാലും കനപ്പെട്ട്
ലോകത്തിനകത്തു നിന്ന് ചവിട്ടി പുറത്തിടും പോലെ
ശരീരത്തിനു ചുറ്റുമൊരു വലയമുരുണ്ട് കൂടാറുണ്ട്

കണ്ണോരോ തവണയടയാനായുമ്പോഴും
കാത്തിരിക്കുന്നയാളിലേക്ക് നീട്ടിയെറിയപ്പെടുകയാണ്
ശ്രദ്ധയുടെ ചൂണ്ട.

വീര്‍ത്ത കണ്‍പോളകള്‍ തുടരെ തുറന്നുവെക്കാന്‍
ശ്രമിച്ച് കാത്തിരിക്കുന്നയാളെത്തുന്നതിനു
തൊട്ടുപിന്‍പുള്ള നിമിഷത്തില്‍ ഇരുവരും ഉറങ്ങി പോവുന്നു

ആകെയുള്ള ചില്ലറത്തുട്ടിനു എത്താവുന്നിടത്തേക്ക്
ടിക്കറ്റെടുത്ത് കാത്തിരുന്നയാള്‍ ഉറക്കത്തിനു കൂട്ടിരിയ്ക്കുന്നു.

ഉണര്‍ത്താനുള്ള അടുപ്പമില്ലെന്ന
ബോധത്തില്‍ മുടിയിഴകള്‍ക്കിടയില്‍
വെച്ചുമാറുന്ന ഒരു കീറ് വെളിച്ചത്തില്‍ നോക്കിയിരുന്നു

ഒടുവിലിറങ്ങേണ്ട തിരിവിലിറങ്ങി വിരലകലത്തിനപ്പുറത്ത്
നിന്ന് വലിഞ്ഞുകേറി വന്ന വിഷാദത്തിനു
കൈകൊടുക്കേ ഇരുട്ടിന്‍റെ
വണ്ടി അയാളെയിടിച്ചു മലര്‍ത്തി കടന്നുപോവുന്നു

കാത്തിരുന്നയാള്‍ ഇറങ്ങി പോയതിനു തൊട്ടടുത്ത നിമിഷമയാള്‍
കണ്ണു തുറക്കുമ്പോഴുള്ള വിജനത
ജീവിതത്തിന്‍റെ തന്നെ വിടവായി 
കഴുത്തിനു കുത്തിപിടിക്കുന്നു

കാത്തിരിപ്പിന്റെയപരാതയ്ക്കു
അതിര്‍ത്തികളുടെ വിലാസമറിയില്ല.
കവിളത്തെ ഈര്‍പ്പം മാത്രമറിഞ്ഞ്
ദൂരത്തെയാസ്വദിക്കുന്ന ബാല്യമാണത്.
ഭൂമി ഉരുണ്ടതാണെന്ന പാഠം വരെയവനെത്തിയിട്ടില്ല.
അതായിരിക്കണം രണ്ടതിരുകളില്‍ പാര്‍ക്കുന്നവര്‍
ഒരേ വഴിയിലന്യോന്യം തിരക്കിയിറങ്ങിയാല്‍
എങ്ങുമെത്താത്തത്
ഒന്നും മനപൂര്‍വമല്ല. ദൈന്യമായ നിഷ്കളങ്കതയാണ്

എഴുതാപ്പുറങ്ങള്‍


വായിച്ചു വായിച്ചു വന്യതയെ ആവാഹിച്ചു തുടങ്ങുമ്പോള്‍
കടലാസിലെ നിബിഡവചനങ്ങള്‍ക്കിടയില്‍ നിന്നു
നിന്നിലേക്കൊരു വഴി തുറന്നുവരും

അന്ധകാരത്തിന്‍റെയൊറ്റമുറിയില്‍ നിന്ന്
നാലായി പിളരുന്ന വാതായനങ്ങള്‍ പോലെയവ
ആശങ്കയാല്‍ പ്രലോഭിപ്പിച്ചു കൊണ്ടേയിരിക്കും

കൈയക്ഷരം പ്രതിബിംബങ്ങളോടുപമിക്കപ്പെട്ട
ഉപമകളായി നിഴലിനെയും വേട്ടയാടും.
തരം കിട്ടിയാല്‍ ഹൃദയശിഖരത്തിലാഞ്ഞുവെട്ടുക തന്നെ ചെയ്യും

പൊരുളറിയാതെ അനേകായിരം പെരുവഴികള്‍ താണ്ടി
നീ ഒന്നുമില്ലായ്മയുടെയെന്തോവൊരിതിലകപ്പെടും.

അപ്പോള്‍മാത്രം മലമുകളിലെ ഒറ്റദീപം പ്രകാശിയ്ക്കും.
വെളിച്ചത്താല്‍ സുവിശേഷങ്ങള്‍ ഉയരപ്പെടും

നീണ്ടമഞ്ഞുകാലവും പിന്നിട്ട് ഒറ്റദീപത്തിന്റെ വലയത്തിലേയ്ക്കെത്തി തുടങ്ങുമ്പോള്‍ പിശകുകളുടെ വാരികുഴിയില്‍ നീയകപ്പെടും.

കാല്പനികതയുടെ/ഭാവനയുടെ ഗോവണികളപ്പോള്‍ നിന്നെ വലംവെച്ചുകൊണ്ടേയിരിക്കും.

ഒന്നിലേക്കും കയ്യെത്തിപിടിക്കാതെ
താഴെ ഉടലരുകില്‍ വെന്തുവെന്തു ചുളിയുന്ന മാംസത്തിന്റെ
ഗന്ധമപ്പോള്‍ നിന്നെ ഉന്മാദിയാക്കും.

പൊള്ളുന്ന ജ്വാലാമുഖികളെ മുഖമുയര്‍ത്താതെ
നീ ചുംബിച്ചുകൊണ്ടേയിരിക്കും

പൊള്ളിയ വൃണങ്ങള്‍ പഴുത്തളിയുന്നതു നീ കിനാവു കണ്ടുതുടങ്ങും.
ആ വേദനയില്‍ മതിമറക്കാമെന്ന നിര്‍വൃതിയില്‍
ചൂടിലേക്കാഞ്ഞാഞ്ഞു ഉറക്കത്തെ ഭേദിക്കും

വേദനയിലഭയം കണ്ടെത്തുന്ന തീര്‍ത്ഥാടകാരാണ്
എഴുത്തുകാരെന്നു നീ തിരിച്ചറിയും.
ഏകാന്തതയിലുരുകി തീരാന്‍ നീയും മനസ്സുവിട്ടിറങ്ങും

ഉറക്കെചിരിക്കാത്ത കുട്ടികള്‍



 ഒറ്റപ്പെട്ട കുട്ടികളെക്കുറിച്ചവര്‍ക്കല്ലാതാര്‍ക്കുമൊന്നുമറിയില്ലാരുന്നു

മറവിയില്‍ നിന്ന് പിഴുതെടുക്കാനാവത്ത ,
ഓര്‍മ്മയില്‍ കൂടുള്ളൊരു പട്ടിയെപ്പോലവരുടെ
പ്രതിബിംബം വാലാട്ടുമാരുന്നു.

മുങ്ങാംകുഴിയിടുന്നവര്‍ക്ക് തെറ്റിയ എണ്ണല്‍ സംഖ്യപോലെ ,
ബദാംകാ പൊട്ടിച്ചവരുപേക്ഷിച്ച പേട് പോലെ
മുട്ടായി വാങ്ങാനോടിയവരുടെ കൈയ്യിലെ
എടുക്കാത്ത നാണയം പോലെയവരും
ഏകാന്തതയിലൊളിച്ചു കളിക്കുമായിരുന്നു

കയ്യാലയ്ക്കപ്പുറം പന്തുതപ്പുന്ന
കുട്ടികളായവരുമുള്ളിലെവിടെയൊക്കെയോ
പരതി നടക്കുമായിരുന്നു

വട്ടം കൂടി മുള്ളിയവരുകലുമ്പോഴും ചേമ്പിലയില്‍
നിന്നടരാത്ത തുള്ളിപോലവര്‍ ഒഴിഞ്ഞ മുറികളിലുണര്‍ന്നിരിക്കുമായിരുന്നു.

ഒറ്റപ്പെട്ട കുട്ടികളുടെ രാത്രികള്‍
ഉറക്കമിളച്ചവരുടെ പകലുപോലസ്വസ്ഥമാണ്

അവരുടെ ഒച്ചയിടാത്ത ചുണ്ടുകള്‍ വായന മുറ്റിയ
വൈകുന്നേരങ്ങളെ ചുംബിക്കുമായിരുന്നു

പറയാതെ തോരുന്ന വാക്കുകള്‍
ശൂന്യതയിലെഴുതി നിറയ്ക്കുമായിരുന്നു

എങ്കിലും ഓര്‍മ്മകളെഴുതാനെടുക്കുമ്പോള്‍
സമ്പന്നരാണന്നവര്‍ക്കും തോന്നുന്നതു
കൂട്ടംകൂടിയ കുട്ടികളെക്കുറിച്ചവര്‍ക്കൊന്നുമറിയാത്തതു
കൊണ്ടായിരിക്കാം .

അലിഖിതചരിത്രങ്ങളില്‍ താമസിക്കുന്നവര്‍

രാത്രിയാത്രകളുടെ അയഞ്ഞകാടുകള്‍ തുരന്ന്
ഇരുട്ടിലാഴ്ന്നുപോയ ഒച്ചകളെ വലിച്ചുപുറത്തിട്ട്
വിറങ്ങലിച്ച മഴപാതയിലേക്കവസാന
സിഗരറ്റ് തരിയേയും പറത്തിവിട്ട്
കള്ളടിച്ചു കണ്ണുപോയൊരുത്തന്റെ
വിഹിതത്തില്‍ നിന്നെരന്നു കുടിച്ചു
അരാജകത്വമതിന്റെ പൂര്‍ണ്ണതയിലെത്താന്‍
വീഴാനൊരു വിഷ്ണുലോകം കണ്ടെടുക്കാനുള്ള
തെറിച്ച നടത്തതിനിടയിലാണ്
സോഡിയം പൂത്ത മതില്‍ചെരുവില്‍
നിലയുറയ്ക്കാത്തൊരു തീവണ്ടിയുലയുന്നതു കാണുന്നത്.

ആസക്തിയുടെ ആസന്നദാഹം
പണമില്ലാത്തതിനാല്‍ പാതിവെന്തു
തോര്‍ന്നതുകൊണ്ടാവണം പരിഭ്രമത്തിന്റെ
കുന്നുകളിലേക്കവ പരിഭ്രമത്തോടെയോടുന്നത്

ഉടല്‍ചരിതമാട്ടക്കഥ നടന്നിരുന്ന
ബോഗിയില്‍ നിന്നാരോ
പിന്തിരോഞ്ഞോടുന്ന വയലിലേക്കെടുത്തു ചാടി.

അവളുടെ ഇതിഹാസത്തിന്‍റെ
പങ്കുപറ്റാനാവതില്ലാത്തതു കാരണം
പുലയനാര്‍കോട്ടയിലേക്കു തന്നെ വെച്ചു പിടിച്ചു.

അസ്തമയങ്ങളില്‍ നാമം ജപിച്ചു
രാത്രികളില്‍ മഞ്ഞുകാലത്തെയോമനിച്ചു.

ഇനിയൊന്നും ബാക്കിയില്ല,
കുടിച്ചതും പുകച്ചതും കടിച്ചതുമെല്ലാമെല്ലാം 

പൂര്‍വ്വയാന്ത്രികതയിലെയൊരേടിലേയ്ക്കെഴുതിത്തള്ളി

അവബോധത്തിന്‍റെ ഇടവേളയില്‍
ജീവിതപരതയിലേക്കു പരാവര്‍ത്തനം
ചെയ്യപ്പെടുമ്പോള്‍ താല്‍ക്കാലികതയുടെ
അതിനിസ്സാരത്വം സംഘര്‍ഷതയെ കടന്നാക്രമിക്കുന്നു.

ഒറ്റവാതിലുള്ള ഭ്രാന്തിന്‍റെ തടവറയിലേക്ക്
വേച്ചുവേച്ചു നടക്കുകയല്ലാതെ
മറ്റുചലനങ്ങളൊന്നും മുന്നിലുണ്ടായിരുന്നില്ല.

നിന്നെയുമ്മവയ്ക്കുമ്പോള്‍



ഉറങ്ങിയ നഗരങ്ങള്‍ക്കിടയില്‍ക്കിടന്നു നിന്നെയുമ്മവെയ്ക്കുമ്പോളൊഴുകാന്‍ മറന്നതുപോലുമറിഞ്ഞില്ല

ഓര്‍മ്മയിലുറഞ്ഞുപോയ
ശിലകള്‍ വേരടര്‍ന്നതറിഞ്ഞില്ല.

അസ്ഥിച്ചില്ലകളെ തീരങ്ങളില്‍ കോര്‍ത്തില്ല.
ശലഭകണ്ണുങ്ങളെ നിശബ്ദതയിലാഴ്ത്തിയില്ല.

തോണിത്തുഞ്ചങ്ങളില്‍ വേനല്‍
പാര്‍ത്തതറിഞ്ഞില്ല

വഴിത്തെറ്റി വന്ന മൃഗങ്ങളെ
ശിഖരങ്ങളിലടുപ്പിച്ചില്ല.

മലയിടുക്കുകളിലെ മഴച്ചുരത്തിലറിഞ്ഞില്ല.

ഒഴുക്കില്‍പ്പെട്ടവളുടെ
മൗനത്തിനു കൂട്ടിരുന്നില്ല.

ആത്മഹത്യ ചെയ്ത മീനുകള്‍
ആഴക്കയങ്ങളില്‍ ചത്തുപൊങ്ങിയതറിഞ്ഞില്ല.

മണല്‍ച്ചുഴികളില്‍ വെയില്‍വീണു
മരുഭൂമികള്‍ പൂത്തിരിക്കുന്നു.

ഉറങ്ങിയ നഗരങ്ങള്‍ക്കിടയില്‍ക്കിടന്നു
നിന്നെയുമ്മവയ്ക്കുമ്പോള്‍
മഴയും മഞ്ഞും പോയതുപോലുമറിഞ്ഞില്ല.

എന്നിട്ടും എന്റെ ചുംബനങ്ങളെ പാര്‍പ്പിച്ച
നിന്‍റെ ചുണ്ടുകളെന്താണെന്നോട്
അഭിനിവേശത്തെപ്പറ്റി സംസാരിക്കാത്തത് ??

തണുപ്പിന്‍റെ രുചിയുള്ള
കാറ്റിനൊപ്പം പറക്കാനൊരുങ്ങാത്തത് ??

അകലം കുറയുമ്പോള്‍ കാട്ടുമൃഗത്തിനോടടുക്കുംപോലെ
നിന്‍റെ ഉടല്‍രേഖകള്‍ വിറക്കൊള്ളുന്നതെന്തിനാണ് ??

ഉറങ്ങിയ നഗരങ്ങള്‍ക്കിടയില്‍ക്കിടന്നു
നിന്നെയുമ്മവയ്ക്കുമ്പോള്‍
പരേതാത്മാവായതുപോലും ഞാനറിഞ്ഞിരുന്നില്ല.

അധോഗമനരാത്രികള്‍



മുംബൈ നഗരത്തിന്‍റെ പ്രകാശവേഗതയ്ക്കു
മേലെ ആകാശത്തോടു ചേര്‍ന്ന ജനാലയ്ക്കലൊരു 

പുകച്ചുരുളെരിഞ്ഞുയരുന്നു.
ഒന്നും നഷ്ട്ടപ്പെടാനില്ലാത്തവന്‍റെ
നിര്‍വികാരതയിലൂടെയയാള്‍
വീണ്ടും വീണ്ടും
പുകച്ചുരുളുകളിലേയ്ക്കു ഉള്‍വലിയുകയാണ്.


അയാളുടെ മുന്നിലപ്പോള്‍ മാത്രം ലോകമൊരു 

സ്ഫടികകുപ്പിയിലേയ്ക്കു ആവാഹിക്കപ്പെട്ടു.
നിശയറ്റ കിനാകണ്ണുകളിലതൊരു
വിസ്മയമായി പടരുകയാണ്.
ഇടയ്ക്കിടെയൂളിയിട്ടെത്തുന്ന
കൊള്ളിയാന്‍ വെളിച്ചവും,
ഇടിമുഴക്കങ്ങളുമൊന്നുമയാളുടെ മൗനാന്ധതയിലേയ്ക്കു 

പ്രവേശിക്കാനാവാതെ പുറംതള്ളപ്പെടുന്നു.

കാലത്തിന്‍റെ കുറുകെ സൗകര്യപൂര്‍വ്വമെപ്പഴോ
കൊട്ടിയടച്ച വാതില്‍പഴുതിലൂടെ
ഓര്‍മ്മകള്‍ ഒളിഞ്ഞു നോക്കുന്നു.
രാത്രിയുടെ അസംബന്ധങ്ങളപ്പോളയാളിലേയ്ക്കു
മാത്രമായി ചുരുങ്ങപ്പെട്ടു.


ഭാവിയെ പറ്റി പ്രത്യാശകളില്ലാതെ
ഭൂതത്തെ പറ്റി വ്യഥകളില്ലാതെ
നിശ്ചലതയിലേയ്ക്കായാള്‍ വഴുതി നീങ്ങുകയാണ്.
 

ഇരുണ്ട ഭിത്തിയിലുരഞ്ഞുരഞ്ഞു
ബോബ് സംഗീതം മുറിയാകെ നിറയുന്നു.
ഒഴിഞ്ഞ ലഹരി തുരുത്തുകളില്‍
മരണത്തിന്‍റെ നിഴലുകള്‍ നൃത്തം വെയ്ക്കുന്നു.
 

വിലാപങ്ങളെയാശ്വസിപ്പിക്കുന്ന കരിമ്പടത്തെപ്പോലെ
മഴ നനഞ്ഞ നഗരത്തെ ഇരുട്ടു വിഴുങ്ങുന്നു.
 

വാരണാസിയിലേക്കുള്ള അവസാനവണ്ടിയും
പുറപ്പെട്ടുകഴിഞ്ഞിരുന്നു.
യാത്രയയക്കപ്പെട്ടവരുടെ അലിഖിതചരിത്രത്തിലേയ്ക്കു
അയാളുടെ പേരും ചേര്‍ത്തുവെച്ചു
ബന്ധനസ്ഥനിസാരതയില്‍ വിഷമയമാക്കപ്പെട്ട
സ്ഫടികചഷകം തകര്‍ത്തെറിഞ്ഞു 

ലോകമതിന്‍റെ പൂര്‍വ്വയാന്ത്രികതയിലേയ്ക്കിറങ്ങിയോടി.
Powered by Blogger.