വാഴ്വേ മായം

അലിഖിതചരിത്രങ്ങളില്‍ താമസിക്കുന്നവര്‍

രാത്രിയാത്രകളുടെ അയഞ്ഞകാടുകള്‍ തുരന്ന്
ഇരുട്ടിലാഴ്ന്നുപോയ ഒച്ചകളെ വലിച്ചുപുറത്തിട്ട്
വിറങ്ങലിച്ച മഴപാതയിലേക്കവസാന
സിഗരറ്റ് തരിയേയും പറത്തിവിട്ട്
കള്ളടിച്ചു കണ്ണുപോയൊരുത്തന്റെ
വിഹിതത്തില്‍ നിന്നെരന്നു കുടിച്ചു
അരാജകത്വമതിന്റെ പൂര്‍ണ്ണതയിലെത്താന്‍
വീഴാനൊരു വിഷ്ണുലോകം കണ്ടെടുക്കാനുള്ള
തെറിച്ച നടത്തതിനിടയിലാണ്
സോഡിയം പൂത്ത മതില്‍ചെരുവില്‍
നിലയുറയ്ക്കാത്തൊരു തീവണ്ടിയുലയുന്നതു കാണുന്നത്.

ആസക്തിയുടെ ആസന്നദാഹം
പണമില്ലാത്തതിനാല്‍ പാതിവെന്തു
തോര്‍ന്നതുകൊണ്ടാവണം പരിഭ്രമത്തിന്റെ
കുന്നുകളിലേക്കവ പരിഭ്രമത്തോടെയോടുന്നത്

ഉടല്‍ചരിതമാട്ടക്കഥ നടന്നിരുന്ന
ബോഗിയില്‍ നിന്നാരോ
പിന്തിരോഞ്ഞോടുന്ന വയലിലേക്കെടുത്തു ചാടി.

അവളുടെ ഇതിഹാസത്തിന്‍റെ
പങ്കുപറ്റാനാവതില്ലാത്തതു കാരണം
പുലയനാര്‍കോട്ടയിലേക്കു തന്നെ വെച്ചു പിടിച്ചു.

അസ്തമയങ്ങളില്‍ നാമം ജപിച്ചു
രാത്രികളില്‍ മഞ്ഞുകാലത്തെയോമനിച്ചു.

ഇനിയൊന്നും ബാക്കിയില്ല,
കുടിച്ചതും പുകച്ചതും കടിച്ചതുമെല്ലാമെല്ലാം 

പൂര്‍വ്വയാന്ത്രികതയിലെയൊരേടിലേയ്ക്കെഴുതിത്തള്ളി

അവബോധത്തിന്‍റെ ഇടവേളയില്‍
ജീവിതപരതയിലേക്കു പരാവര്‍ത്തനം
ചെയ്യപ്പെടുമ്പോള്‍ താല്‍ക്കാലികതയുടെ
അതിനിസ്സാരത്വം സംഘര്‍ഷതയെ കടന്നാക്രമിക്കുന്നു.

ഒറ്റവാതിലുള്ള ഭ്രാന്തിന്‍റെ തടവറയിലേക്ക്
വേച്ചുവേച്ചു നടക്കുകയല്ലാതെ
മറ്റുചലനങ്ങളൊന്നും മുന്നിലുണ്ടായിരുന്നില്ല.
Powered by Blogger.