വാഴ്വേ മായം

ഉറക്കെചിരിക്കാത്ത കുട്ടികള്‍



 ഒറ്റപ്പെട്ട കുട്ടികളെക്കുറിച്ചവര്‍ക്കല്ലാതാര്‍ക്കുമൊന്നുമറിയില്ലാരുന്നു

മറവിയില്‍ നിന്ന് പിഴുതെടുക്കാനാവത്ത ,
ഓര്‍മ്മയില്‍ കൂടുള്ളൊരു പട്ടിയെപ്പോലവരുടെ
പ്രതിബിംബം വാലാട്ടുമാരുന്നു.

മുങ്ങാംകുഴിയിടുന്നവര്‍ക്ക് തെറ്റിയ എണ്ണല്‍ സംഖ്യപോലെ ,
ബദാംകാ പൊട്ടിച്ചവരുപേക്ഷിച്ച പേട് പോലെ
മുട്ടായി വാങ്ങാനോടിയവരുടെ കൈയ്യിലെ
എടുക്കാത്ത നാണയം പോലെയവരും
ഏകാന്തതയിലൊളിച്ചു കളിക്കുമായിരുന്നു

കയ്യാലയ്ക്കപ്പുറം പന്തുതപ്പുന്ന
കുട്ടികളായവരുമുള്ളിലെവിടെയൊക്കെയോ
പരതി നടക്കുമായിരുന്നു

വട്ടം കൂടി മുള്ളിയവരുകലുമ്പോഴും ചേമ്പിലയില്‍
നിന്നടരാത്ത തുള്ളിപോലവര്‍ ഒഴിഞ്ഞ മുറികളിലുണര്‍ന്നിരിക്കുമായിരുന്നു.

ഒറ്റപ്പെട്ട കുട്ടികളുടെ രാത്രികള്‍
ഉറക്കമിളച്ചവരുടെ പകലുപോലസ്വസ്ഥമാണ്

അവരുടെ ഒച്ചയിടാത്ത ചുണ്ടുകള്‍ വായന മുറ്റിയ
വൈകുന്നേരങ്ങളെ ചുംബിക്കുമായിരുന്നു

പറയാതെ തോരുന്ന വാക്കുകള്‍
ശൂന്യതയിലെഴുതി നിറയ്ക്കുമായിരുന്നു

എങ്കിലും ഓര്‍മ്മകളെഴുതാനെടുക്കുമ്പോള്‍
സമ്പന്നരാണന്നവര്‍ക്കും തോന്നുന്നതു
കൂട്ടംകൂടിയ കുട്ടികളെക്കുറിച്ചവര്‍ക്കൊന്നുമറിയാത്തതു
കൊണ്ടായിരിക്കാം .

Powered by Blogger.