വാഴ്വേ മായം

Showing posts with label പാളം തെറ്റിയ നിഴലുകള്‍. Show all posts
Showing posts with label പാളം തെറ്റിയ നിഴലുകള്‍. Show all posts

നിന്നെയുമ്മവയ്ക്കുമ്പോള്‍



ഉറങ്ങിയ നഗരങ്ങള്‍ക്കിടയില്‍ക്കിടന്നു നിന്നെയുമ്മവെയ്ക്കുമ്പോളൊഴുകാന്‍ മറന്നതുപോലുമറിഞ്ഞില്ല

ഓര്‍മ്മയിലുറഞ്ഞുപോയ
ശിലകള്‍ വേരടര്‍ന്നതറിഞ്ഞില്ല.

അസ്ഥിച്ചില്ലകളെ തീരങ്ങളില്‍ കോര്‍ത്തില്ല.
ശലഭകണ്ണുങ്ങളെ നിശബ്ദതയിലാഴ്ത്തിയില്ല.

തോണിത്തുഞ്ചങ്ങളില്‍ വേനല്‍
പാര്‍ത്തതറിഞ്ഞില്ല

വഴിത്തെറ്റി വന്ന മൃഗങ്ങളെ
ശിഖരങ്ങളിലടുപ്പിച്ചില്ല.

മലയിടുക്കുകളിലെ മഴച്ചുരത്തിലറിഞ്ഞില്ല.

ഒഴുക്കില്‍പ്പെട്ടവളുടെ
മൗനത്തിനു കൂട്ടിരുന്നില്ല.

ആത്മഹത്യ ചെയ്ത മീനുകള്‍
ആഴക്കയങ്ങളില്‍ ചത്തുപൊങ്ങിയതറിഞ്ഞില്ല.

മണല്‍ച്ചുഴികളില്‍ വെയില്‍വീണു
മരുഭൂമികള്‍ പൂത്തിരിക്കുന്നു.

ഉറങ്ങിയ നഗരങ്ങള്‍ക്കിടയില്‍ക്കിടന്നു
നിന്നെയുമ്മവയ്ക്കുമ്പോള്‍
മഴയും മഞ്ഞും പോയതുപോലുമറിഞ്ഞില്ല.

എന്നിട്ടും എന്റെ ചുംബനങ്ങളെ പാര്‍പ്പിച്ച
നിന്‍റെ ചുണ്ടുകളെന്താണെന്നോട്
അഭിനിവേശത്തെപ്പറ്റി സംസാരിക്കാത്തത് ??

തണുപ്പിന്‍റെ രുചിയുള്ള
കാറ്റിനൊപ്പം പറക്കാനൊരുങ്ങാത്തത് ??

അകലം കുറയുമ്പോള്‍ കാട്ടുമൃഗത്തിനോടടുക്കുംപോലെ
നിന്‍റെ ഉടല്‍രേഖകള്‍ വിറക്കൊള്ളുന്നതെന്തിനാണ് ??

ഉറങ്ങിയ നഗരങ്ങള്‍ക്കിടയില്‍ക്കിടന്നു
നിന്നെയുമ്മവയ്ക്കുമ്പോള്‍
പരേതാത്മാവായതുപോലും ഞാനറിഞ്ഞിരുന്നില്ല.

അധോഗമനരാത്രികള്‍



മുംബൈ നഗരത്തിന്‍റെ പ്രകാശവേഗതയ്ക്കു
മേലെ ആകാശത്തോടു ചേര്‍ന്ന ജനാലയ്ക്കലൊരു 

പുകച്ചുരുളെരിഞ്ഞുയരുന്നു.
ഒന്നും നഷ്ട്ടപ്പെടാനില്ലാത്തവന്‍റെ
നിര്‍വികാരതയിലൂടെയയാള്‍
വീണ്ടും വീണ്ടും
പുകച്ചുരുളുകളിലേയ്ക്കു ഉള്‍വലിയുകയാണ്.


അയാളുടെ മുന്നിലപ്പോള്‍ മാത്രം ലോകമൊരു 

സ്ഫടികകുപ്പിയിലേയ്ക്കു ആവാഹിക്കപ്പെട്ടു.
നിശയറ്റ കിനാകണ്ണുകളിലതൊരു
വിസ്മയമായി പടരുകയാണ്.
ഇടയ്ക്കിടെയൂളിയിട്ടെത്തുന്ന
കൊള്ളിയാന്‍ വെളിച്ചവും,
ഇടിമുഴക്കങ്ങളുമൊന്നുമയാളുടെ മൗനാന്ധതയിലേയ്ക്കു 

പ്രവേശിക്കാനാവാതെ പുറംതള്ളപ്പെടുന്നു.

കാലത്തിന്‍റെ കുറുകെ സൗകര്യപൂര്‍വ്വമെപ്പഴോ
കൊട്ടിയടച്ച വാതില്‍പഴുതിലൂടെ
ഓര്‍മ്മകള്‍ ഒളിഞ്ഞു നോക്കുന്നു.
രാത്രിയുടെ അസംബന്ധങ്ങളപ്പോളയാളിലേയ്ക്കു
മാത്രമായി ചുരുങ്ങപ്പെട്ടു.


ഭാവിയെ പറ്റി പ്രത്യാശകളില്ലാതെ
ഭൂതത്തെ പറ്റി വ്യഥകളില്ലാതെ
നിശ്ചലതയിലേയ്ക്കായാള്‍ വഴുതി നീങ്ങുകയാണ്.
 

ഇരുണ്ട ഭിത്തിയിലുരഞ്ഞുരഞ്ഞു
ബോബ് സംഗീതം മുറിയാകെ നിറയുന്നു.
ഒഴിഞ്ഞ ലഹരി തുരുത്തുകളില്‍
മരണത്തിന്‍റെ നിഴലുകള്‍ നൃത്തം വെയ്ക്കുന്നു.
 

വിലാപങ്ങളെയാശ്വസിപ്പിക്കുന്ന കരിമ്പടത്തെപ്പോലെ
മഴ നനഞ്ഞ നഗരത്തെ ഇരുട്ടു വിഴുങ്ങുന്നു.
 

വാരണാസിയിലേക്കുള്ള അവസാനവണ്ടിയും
പുറപ്പെട്ടുകഴിഞ്ഞിരുന്നു.
യാത്രയയക്കപ്പെട്ടവരുടെ അലിഖിതചരിത്രത്തിലേയ്ക്കു
അയാളുടെ പേരും ചേര്‍ത്തുവെച്ചു
ബന്ധനസ്ഥനിസാരതയില്‍ വിഷമയമാക്കപ്പെട്ട
സ്ഫടികചഷകം തകര്‍ത്തെറിഞ്ഞു 

ലോകമതിന്‍റെ പൂര്‍വ്വയാന്ത്രികതയിലേയ്ക്കിറങ്ങിയോടി.
Powered by Blogger.