വാഴ്വേ മായം

അപരകാന്തി


ബോധത്തില്‍ നിന്ന് ഭ്രാന്തിലേക്ക്
കള്ളവണ്ടി കേറുന്നയുന്മാദത്തില്‍
പ്രക്ഷേപണത്തിലില്ലാത്ത പാട്ടും
കേട്ടിറങ്ങി നടക്കുമ്പോള്‍
നട്ടുച്ചയ്ക്ക് വിള്ളലുള്ള പാലം
ഇരുണ്ട വിടവിലൂടെ
താഴെയകാശം കാണിച്ചു തരുന്നു.

കടവില്‍ ചെല്ലുമ്പോള്‍
പൊട്ടിയ സോപ്പുപ്പെട്ടിയുമായി
ആഴം നോക്കിയിരിക്കുന്നുണ്ടൊരുത്തന്‍



ഒഴുക്കില്‍ ഉടുപ്പുകള്‍
വെച്ചുമാറി
പായല്‍പച്ചയില്‍ ചായത്തരികള്‍ 
പോലെ കുടഞ്ഞുകയറി
വഴക്കത്തില്‍ ഉടലുകള്‍ പിണച്ച്
മേലെയാകാശത്തെ കൊള്ളിമീന്‍ 
തിണര്‍പ്പും നോക്കി
പരസ്പരം കൊത്തിവലിച്ച്
ഒരേ ചൂണ്ടയിലേക്ക് വലിഞ്ഞുതാഴുകയാണ്‌
വിലാസം മറന്ന രണ്ട് ഭാരശരീരങ്ങള്‍
Powered by Blogger.