വാഴ്വേ മായം

രണ്ടുപേര്‍ക്ക് മാത്രം മനസ്സിലാവുന്ന ചിലത്



ലോകത്തിന്‍റെ സ്പന്ദനമൊന്നുമല്ല
എനിക്കും നിനക്കുമെന്നിടയ്ക്കിടയ്ക്കു
പറയാറുള്ളതുപോലെ മറ്റുള്ളവരുടെ
സമവാക്യങ്ങളില്‍ നിന്ന് നമ്മുടെ ദിവസങ്ങളെയെല്ലാം 

ഇളക്കിയെടുത്തൊരു കലണ്ടറുണ്ടാക്കണം 

ആനന്ദത്തിന്‍റെയും വിഷാദത്തിന്‍റെയും
ചുറ്റിത്തിരിയലുകളില്‍ ഋതുക്കളെ
പകുത്ത് മാസങ്ങളുടെ മേശവലിപ്പിലേക്കിടണം

തുടര്‍ച്ചകളിലെ നീയും ഞാനുമെന്ന
കളങ്ങളുടെ ആവര്‍ത്തനങ്ങളിലേക്ക്
അലഞ്ഞു തീര്‍ക്കേണ്ട ഗ്രാമങ്ങളെയും ,
വായിച്ചു തിമിര്‍ക്കേണ്ട പുസ്തകങ്ങളെയും
ഒരേ നിരയിലടുക്കി ഓരോ കളത്തില്‍
നിന്നുമോരോ വര്‍ഷം തുടങ്ങാമെന്ന
നിലയില്‍ കോര്‍ത്തുപിടിക്കണം

നിനക്കിഷ്ടപ്പെട്ട മലമടുക്കുകളുടെ
പേരിട്ട് മാസങ്ങളെ മേയാന്‍ വിടണം
എനിക്കിഷ്ടപ്പെട്ട പെണ്‍കുട്ടികളുടെ
പേരിട്ട് ദിവസങ്ങളെയേമോമനിക്കണം

വെളിച്ചത്തിന്റെ ഇടവഴികളില്‍ നിന്ന്
രാത്രിയേയും പകലിനേയും ഊരിയെടുത്ത്
സമയത്തെയതിന്റെ പാട്ടിനുവിട്ട്
ഉറക്കത്തിനുമുണര്‍വിനുമിടയിലെ
ഭ്രമണങ്ങളില്‍ ദിനാന്ത്യങ്ങളെ കെട്ടിയിടണം

ആകസ്മികതകളുടെ ജനാലകളില്‍
ചാരിയിരുന്ന് ഒന്നിചുച്ചരിക്കുന്ന
വാക്കുകളുടെ വിടവില്‍ മണിക്കൂറുകളെ പിടിച്ചിരുത്തണം

മിനുട്ടുസൂചിയുടെ നടവഴി ഓര്‍മ്മകളിലേക്ക്
ചൂണ്ടപ്പെടുന്ന വിരലുകളിലായിരിക്കട്ടെ

എത്ര നോട്ടങ്ങളിലന്യോന്യം
ഉമ്മ വെക്കാതിരിക്കാനാവുമെന്നുള്ള
ദൈര്‍ഖ്യം കൊണ്ടളന്നെടുക്കട്ടെ സെക്കന്റുകളെ

പാതിയുറക്കത്തില്‍ പിന്നേയും
പുതച്ചുമൂടി വെറുതെ കെട്ടിപിടിച്ചു കിടക്കാന്‍
തോന്നുന്ന ദിവസങ്ങളെല്ലാം അവധിദിവസങ്ങളാക്കി
ഓരോ അമാവാസിയിലും നിന്‍റെ പിറന്നാളാഘോഷിച്ച്
നീ നീയെന്ന സ്വാര്‍ത്ഥതയില്‍
വര്‍ഷാവാസനങ്ങളുടെ ഇടമുറിയട്ടെ

രണ്ടുപേര്‍ക്കിടയില്‍ മാത്രം വിളവെടുക്കാന്‍
പാട്ടത്തിനെടുത്തൊരു കൊച്ചുദ്വീപായി
ഘടികാരസങ്കേതങ്ങളിലടിഞ്ഞു കിടക്കട്ടെ
സമയസഞ്ചാരങ്ങളുടെ അട്ടിമറിയിലുടക്കിയുടക്കി
ചുറ്റിത്തിരിയുന്ന രണ്ടുസൂചികളായി നമുക്കൊളിച്ചു താമസിക്കാം

എല്ലാ അതിര്‍ത്തികള്‍ക്കും ഒരേ ഗന്ധം
എന്റെതെന്നോ നിന്റെതെന്നോ പിരിച്ചെടുക്കാനാവാത്ത
ഇരുട്ടിന്‍റെ അയകളിലൊക്കെയും പകലെന്ന നിശാവസ്ത്രം
Powered by Blogger.