വാഴ്വേ മായം

എന്നുമൊരുപോലെ പാടത്തേക്കിറങ്ങി പോകുന്നൊരാള്‍;
ഒരു കാഴ്ചാവിവരണം.

1. 

ഇടത്തോട്ടില്‍ നട്ടുച്ച തട്ടി മറിച്ചിട്ട സൂര്യന്‍
പൊരിച്ച മുട്ട പോലെ വിങ്ങുന്നു ,
തിളക്കത്തില്‍ മുറിഞ്ഞു വീഴുന്നുണ്ട്
പറക്കത്തിന്റെ കാഴ്ച

വരമ്പതിരില്‍ വളഞ്ഞു നിന്ന്
അരിക് ചെത്തുകയാണ്
ഉണര്‍വില്‍ ഞാറുകളുള്ളൊരു മീന്‍

അതൊരു ശരീരമായിരുന്നില്ല.
ചേറിന്റെ ഉപ്പുള്ള ഉടല്‍
കറുപ്പിലും വെളുപ്പിലും പടര്‍ന്ന് മുടികളുടെ വേഴ്ച
വഴിയാത്രക്കാരെ പോലെ അങ്ങിങ്ങായി പാലുണ്ണികള്‍
നിര തെറ്റിയ പല്ല്
കറുത്തവിടവിലെ കുഴിഞ്ഞ കണ്ണുകള്‍
അലുവ മുറിച്ചതുപോലെ ചുമലുകള്‍
കൂര്‍ത്ത എല്ലുള്ള തോള്
തലയില്‍ മുറുകിയിരുന്ന്
ഈറന്‍ തിന്നുന്ന തോര്‍ത്ത്

സ്ട്രോക്കുകള്‍ സമരം ചെയ്യുന്ന
ക്യാന്‍വാസിലെ പരുക്കന്‍വരകള്‍ പോലെ
നടുംപുറത്ത് വലിച്ചു കെട്ടിയ ഞരമ്പടയാളങ്ങള്‍

കല്‍കെട്ടിലൊട്ടിയ പുല്‍തിളപ്പുകളെ
കട്ടന്‍ചായ മട്ടിലുള്ള ചകിരിയോളങ്ങള്‍
ഓരോ വേലിയേറ്റത്തിലുമേറി പിടിക്കുമ്പോള്‍
ദുഷിച്ച മണത്തിന്‍റെ നീര്‍കാക്കകള്‍
ഇര തേടാനിറങ്ങുന്ന മൂക്കെന്ന വന്യത

വാഴ്വില്‍ വരലുകള്‍ ഇണ
ചേരുമ്പോ അയാളുടെ ബോധത്തില്‍ 
നിന്ന് കാക്കകള്‍ കൂട് വിടുന്നു.

മറവിയുടെ പാടങ്ങള്‍ക്ക് മീതെ
ചീര്‍ത്ത വയറുള്ള ഇരണ്ടകള്‍ വന്നുവീഴുന്നു.
അവസാനപതിരും കൊത്തിയെടുക്കും വരെയവ
ഓര്‍മ്മകളെ ച്ഛര്‍ദ്ദിക്കുന്നു.

കണ്ണുതെറ്റിയാല്‍ അയാളില്ലാതാകുമെന്നുറച്ചു തന്നെ
ഉന്നം പിടിച്ചു നിര്‍ത്തിയിരിക്കുകയാണ്
നോട്ടമെന്ന നിലയെ.

2.

നീലയെന്ന പെണ്‍കുട്ടി
നനഞ്ഞ ബ്രെഷും , നരച്ച കടലാസുമായതിലെ
കടന്നുപോവുന്നു.

അവള്‍ക്കു ചുറ്റും നിറങ്ങള്‍
ഭ്രാന്തന്റെ ബാല്യം പോലെ
പേരില്ലാത്ത തുരുത്തുകളായങ്ങനെ...

അവള്‍ പോയ കുഴിവുകളില്‍
ഇരുണ്ട ഗര്‍ത്തങ്ങള്‍
വലിയ ദ്വീപുകളായും വന്നിറങ്ങുന്നുണ്ട്.

ഗര്‍ത്തങ്ങളുടെ പടവുകളില്‍ സിഗരറ്റ് തരി ,
കടവ് കയറുമ്പോള്‍ തകര്‍ന്ന
വള്ളത്തിന്‍റെ അലിയാത്ത കെട്ടുകള്‍

ഇരുട്ടിന്‍റെ ഉഭയവംശം ചിതറുമ്പോലെ
അവളുടെ പുക്കിള്‍ചുഴിയില്‍ നിന്ന്
തെറിക്കുന്ന ജ്വാലകളുടെ വിദൂരസംപ്രേക്ഷണം

അവള്‍ നടക്കുമ്പോ കൂര്‍ത്ത മുഴകളുള്ള
പൊളിഞ്ഞ കല്‍ക്കെട്ടിന്റെ
വിടര്‍ന്ന പൊത്തില്‍ കടിച്ചി പൊട്ടന്റെ ഉള്‍വലിവ്

ലോങ്ങ്‌ ഷോട്ടില്‍ തുടയിടുക്കിലെ
ചൊറിഞ്ഞുപൊട്ടിയ മാംസം പോലെ
കല്‍കെട്ടുകള്‍ക്കിടയില്‍ വെളുത്ത കറ്റാലന്‍കൊറ്റികള്‍

കണംകാലില്‍ ഉരഞ്ഞ് 
സാല്‍വേദാര്‍ ദാലിയുടെ മീശത്തുമ്പു പോലെ
കള മുറ്റിയ നിരകള്‍

അവള്‍ പോകെ അയാളെയും കാണുന്നു.

നീരുവറ്റുന്ന വെയിലില്‍ മുട്ടറ്റം വെള്ളത്തില്‍
ചെത്തിയിട്ട പുല്ലിന്‍റെ ഞെരുങ്ങിയ വാഴനാരു കെട്ട്‌.

നീലിച്ച പകലിനു നിഴല്‍ കപ്പം കൊടുത്ത്
വെട്ടിയ വരമ്പിലെ പതിഞ്ഞ കാല്‍പ്പാടുകള്‍

വറ്റിയ തോടിന്‍റെ ചുളിഞ്ഞ കട്ടയില്‍
കുത്തി നടക്കാന്‍ വെട്ടി വെച്ച പത്തല്‍


നീല മുങ്ങി തീര്‍ന്നപ്പോള്‍
സന്ധ്യയായി കഴിഞ്ഞിരുന്നു - അയാളവളെ കണ്ടിരുന്നുമില്ല.

പിന്നാമ്പുറത്താകാശം സൂര്യനെ
ചുവപ്പില്‍ നനച്ചിടുന്നു

അരുവ കൊത്തിവെച്ച് ,
തലയിളക്കുന്ന പുല്ലും കെട്ടൊറ്റയ്ക്കു
വലിച്ചു കേറ്റി ഇരുട്ടിലേക്ക്
വേച്ചി വേച്ചി പിടിച്ചു കയറുകയാണയാള്‍.

നോക്കി നിന്നതല്ലാതെ ഭാരമേറ്റിയില്ല ;
ഞാനാണതെന്നാര്‍ക്കുമറിയില്ലെന്ന ആശ്വാസത്തില്‍..

Powered by Blogger.