വാഴ്വേ മായം

രണ്ടാകാശം

ഞാന്‍ മരണമെന്നെഴുതുമ്പോള്‍
നീ പ്രണയമെന്നു വായിക്കുന്നു.

ശേഷം,
എനിക്ക് മനസ്സിലാവാത്ത രീതിയിലെന്നോടു പെരുമാറുന്നു
നിനക്ക് മനസ്സിലാവാത്ത ഭാഷയില്‍ ഞാന്‍ നിന്നോടും.

പ്രണയത്തിന്‍റെ തീവണ്ടിയിലാണ് നാമെന്നു നീ വിശ്വസിക്കുന്നു
മരണത്തിന്‍റെ ഇരമ്പലാണ് ചുറ്റുമെന്നു ഞാന്‍ കരുതുന്നു

പിന്നിട്ട ദൂരങ്ങളിലൂടെ
പ്രണയവും മരണവും കെട്ടിപിടിച്ചോടുന്നു

പ്രത്യാശയിലേറ്റം കൊണ്ട നിശ്വാസവും
സമാന്തരതയിലെത്തുമെന്ന വിശ്വാസവും
പ്രണയത്തിന്റെയും മരണത്തിന്റെയും
ഇരുപുറങ്ങളിലായി കറുത്തപുകചുരുളുകള്‍
പോലെ ഒട്ടിചേര്‍ന്നുതുടങ്ങുന്നു.

മരണത്തിലേക്കുള്ള യാത്രയില്‍ ഞാനും
പ്രണയത്തിലേക്കുള്ള യാത്രയില്‍ നീയും
ഒരേ ബോഗ്ഗിയിലിരുന്നു സഞ്ചരിക്കുന്നു.

അസ്തമയങ്ങളെ ഞാനും
പുലരികളെ നീയും ആസ്വദിക്കുന്നു.

നമ്മുടെ ലിപികളില്‍ നിന്നു
മരണമെന്നു നീയും പ്രണയമെന്നു ഞാനും
വായിച്ചെടുക്കാത്ത പക്ഷം
പുനര്‍ചിന്തനത്തില്‍ പോലും ആപേക്ഷികതയ്ക്കു
സ്ഥാനമില്ലെന്നു നമുക്കൂഹിക്കാവുന്നതേയുള്ളൂ

ഇപ്പോള്‍ നാം ജീവിതത്തിന്‍റെ
തുടക്കതിനും ഒടുക്കത്തിനുമിടയിലെ
നിശ്ചലമാധ്യമത്തിലിരുന്നു ഭാഷാന്തരത്തില്‍
കഥകള്‍ പറയുന്ന രണ്ടു ജിപ്സികവികളാവുന്നു
Powered by Blogger.